27 ജൂൺ 2012

ഇതളടര്‍ന്ന കുസുമങ്ങള്‍

പകലധ്വാനം കഴിഞ്ഞ സൂര്യന്‍ പടിഞ്ഞാറന്‍ കുന്നിന്‍ മറവിലെവിടെയോ തളര്‍ന്നു തേങ്ങുന്നു... മൂകസാക്ഷിയായ ചന്ദ്രന്‍ മേഘക്കീറുകള്‍ക്കുള്ളില്‍ നിറം മങ്ങി നിന്നു... ഇരുള്‍ വീണ ഇടവഴിയില്‍ കണ്ണുംനട്ടെത്ര സമയമങ്ങിനെ ഇരുന്നുവെന്നറിയില്ല... ഉമ്മറം വരെ വീശി വന്നൊരു കാറ്റിനോട് ഘടികാരസൂചികള്‍ കുശലം പറഞ്ഞപ്പോഴാണ് രേണുക തന്നെ പുണര്‍ന്നിരുന്ന ഓര്‍മ്മകളില്‍ നിന്നും മുക്തയായത്...


ഓര്‍മ്മകള്‍ മാത്രം പ്രവേശിക്കുന്ന ആ കൊച്ചു വീട്ടില്‍ ഏകയായ്‌ താമസിക്കാന്‍ തുടങ്ങിയിട്ടെത്ര നാളായി...? കരുത്തുള്ള ഒരാണ്‍തുണയില്ലാതെ...!!! കൈപ്പിടിയില്‍ ഒതുങ്ങുന്നൊരു കൊടുവാളിന്റെ കൂട്ടില്ലാതെ...!!! കുരക്കാന്‍ പോയിട്ടോന്നു മോങ്ങാന്‍ പോലും കഴിയുന്നൊരു നായ പോലും ഉമ്മറത്തില്ലാതെ...!!!


സെകന്റ് ഷോ കഴിഞ്ഞു പോകുന്ന പിള്ളാര്‍ തന്നെ നോക്കി എന്തോ അടക്കം പറയുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാവാമവള്‍ പാതിയിലടര്‍ന്നു വീണ ഓര്‍മ്മപുതപ്പുമായകത്തേക്ക് കയറിയത്... വാതില്‍പൊളി മുറിക്കകത്തെ ഇരുട്ടിനെ മറക്കും വരെയും അവളെന്തൊക്കെയോ അവ്യക്തമാം വിധം പുലമ്പുന്നുണ്ടായിരുന്നു... ഒരു പക്ഷെ... തന്നെ ക്രൂരമായി വേട്ടയാടിയ വിധിയെ ശപിക്കുകയായിരുന്നിരിക്കണം... വിധി...!!! രേണുവിനെ സംബന്ധിച്ചിടത്തോളം കഴിച്ചു തീരാത്ത അനുഭവങ്ങളുടെ കൈപുനീരുള്ള കഷായം...!!!


ഉറക്കത്തെ തിരഞ്ഞാണ് അവളുടെ കണ്ണുകള്‍ ജനാലക്കരികിലേക്ക് നീണ്ടത്... കാഴ്ച കയറിപ്പിടിക്കാന്‍ ശ്രമിച്ച്ചിട്ടും തെന്നിനീങ്ങുന്ന മേഘങ്ങളുടെ മറവില്‍   മടിപിടിച്ച് നിന്ന ചന്ദ്രന്‍ പിടിതരാതിരുന്നത് കൊണ്ടാവാം അകക്കണ്ണ് ഓര്‍മ്മകള്‍ക്ക് പിറകെ വീണ്ടുമൊരോട്ട പ്രദക്ഷിണത്തിനൊരുങ്ങിയത്...

കുസൃതി നിറഞ്ഞ ബാല്യവും, ചിത്രശലഭത്തെപോലെ ഓടിനടന്ന കൗമാരവും പിന്നിട്ടു യുവത്വത്തിലേക്ക് കാലെടുത്തു വെച്ചപ്പോഴേക്കും വിവാഹമെന്ന സൗഭാഗ്യം... മുംബൈയില്‍ IT ഉദ്യോഗസ്ഥനായ സുരേഷ്... ആദ്യ രാത്രിയില്‍ തന്നെ തന്റെ മുന്‍കാല ജീവിത ചാപല്യങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞു, പിന്നിട്ട വഴികളിലെ സകലകൂട്ടുകെട്ടുകളും ഉപേക്ഷിച്ചു തന്നോടുള്ള സ്നേഹത്താല്‍ കൊച്ചിയിലേക്ക് സ്ഥലം മാറ്റം വാങ്ങി വന്ന തന്റെ പ്രിയതമന്‍ ... സുഖവും സന്തോഷവും മാത്രം തളംകെട്ടി നിന്ന മധുവിധുനാളുകള്‍ ... 


ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് നീളുന്നുവെന്ന കാരണത്താല്‍ കൂട്ടുകാരി കൂടിയായ ഡോക്ടര്‍ റജിനയെ സമീപിച്ചതും രക്തം പരിശോധനക്ക് കൊടുത്തതും... പിന്നീട് ചെന്നപ്പോള്‍ റിസള്‍ട്ട്‌ വായിച്ച റജിനയുടെ മുഖം മങ്ങിയതും... തന്നെ മാറ്റിനിറുത്തി ചേര്‍ത്തുപിടിച്ചു കരഞ്ഞുകൊണ്ട്‌ പറഞ്ഞതും... അത് കേട്ട് താന്‍ തളര്‍ന്നു വീണതും... ബോധം തെളിയുമ്പോള്‍ പണ്ട് പറ്റിയ തെറ്റിന്റെ ശിക്ഷ പിന്തുടര്‍ന്നതറിയാതെ ഭാര്യക്കും പകര്‍ന്നു നല്‍കിയതിന്റെ പാപഭാരത്താല്‍ തനിക്കായൊരു കുറിപ്പുമെഴുതി വെച്ച് പോയ സുരേഷിന്റെ ആത്മഹത്യയും... എല്ലാമറിഞ്ഞു മനം നൊന്തു തന്റെ അച്ഛന്റെ മരണവും... പിന്നീടങ്ങോട്ട് കുടുംബത്തില്‍ നിന്നും നാട്ടുകാരില്‍ നിന്നും കിട്ടിയ പരിഹാസവും അവഗണനയും ഒറ്റപ്പെടലും.. അതേ തുടര്‍ന്ന് പണ്ടെന്നോ അച്ഛന്‍ തന്റെ പേരില്‍ എഴുതിവെച്ച ഈ കൊച്ചുവീട്ടില്‍ വന്നു താമസമാക്കിയതുമെല്ലാം... ഒരു കലൈഡോസ്കോപ്പില്‍ എന്ന പോലെ മിന്നിമറഞ്ഞു... 


അപ്പോഴും ആ ഓര്‍മ്മകള്‍ക്കിടയില്‍ മുമ്പെങ്ങോ റജിന പറഞ്ഞ വാക്കുകളുടെ പൊരുള്‍ തേടുകയായിരുന്നു രേണുക... വിവാഹം നിശ്ചയിച്ച വിവരം അറിയിക്കാന്‍ വിളിച്ചതായിരുന്നു താന്‍ അവളെ... വരന്‍ മുംബൈയില്‍ ജോലി ചെയ്യുന്നവനാണ് എന്നറിഞ്ഞപ്പോള്‍ മെഡിക്കല്‍ ടെസ്റ്റ്‌ നടത്തുന്നത് നന്നായിരിക്കുമെന്നൊരു നിര്‍ദേശം അവള്‍ വെച്ചു... തനിക്കസൂയയാണ് എന്നും പറഞ്ഞവളുടെ നിര്‍ദേശത്തെ ചിരിച്ചു തള്ളിയ താന്‍ അതിന്റെ ഫലം ഇന്നും അനുഭവിക്കുന്നു... തന്നെ നോക്കി സഹതപിക്കുന്ന ഓര്‍മ്മകളുമായവള്‍ നിശബ്ദമായി സംവദിച്ചു ക്കൊണ്ടിരിക്കുന്നതിനിടയില്‍ എപ്പോഴോ ഉറക്കം രേണുകയുടെ കണ്പോളകളെ കീഴ്പ്പെടുത്തുകയായിരുന്നു... 


ഉറക്കത്തിന്റെ ചിറകടി കേട്ടിട്ടെന്നവണ്ണം സഹശയനമവസാനിപ്പിച്ചു പാതിയിലധികമടഞ്ഞ കണ്പോള വഴി ഊര്‍ന്നിറങ്ങുമ്പോള്‍ കവിള്‍ത്തടത്തില്‍ പറ്റിപ്പിടിച്ച ഉപ്പുകണങ്ങളുടെ പരിഹാസത്തിനു മുമ്പില്‍ ഓര്‍മ്മകള്‍ തലകുനിച്ചു മടങ്ങി... അപ്പോഴും അകലെയെവിടെയോ ഒരു കുറുക്കന്‍ ഓരിയിടുന്നതിന്റെ അലയൊലി പ്രകൃതിയുടെ നിശബ്ദതയെ കീറിമുറിക്കുന്നുണ്ടായിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?