21 ജൂൺ 2011

വിശുദ്ധിയുടെ മണ്ണില്‍ ...

ഇന്നത്തെ പ്രഭാതം ;
അതെനിക്ക് നല്‍കിയത് അനിര്‍വജനീയമായ അനുഭൂതിയാണ്..

ഒന്നര മാസത്തിനു ശേഷം ഞാന്‍ ഇന്ന് വീണ്ടും ആ നടുത്തളത്തില്‍ നെറ്റിത്തടം പതിച്ചു..!
രാവിനെ പകലാക്കുന്ന വെളിച്ചത്തില്‍ സ്വര്‍ണ്ണ നൂല്‍ കൊണ്ട് നെയ്ത കറുത്ത പട്ടുടുത്ത
കഹ്ബയെന്ന ഭൂഗോളത്തിന്റെ കേന്ദ്ര ബിന്ദു നിലകൊള്ളുന്ന വിശുദ്ധ മക്കയില്‍ ...

പല വട്ടം കണ്ടിട്ടും മതിവരാത്ത ആ കനക കൊട്ടാരത്തിനെ വലം വെക്കുമ്പോള്‍ ...
മാസ്മരികമായ ഒരു കാന്തിക ശക്തി എന്നെ ആ ചതുര സത്യത്തിലേക്ക് 
വലിച്ചെടുക്കുന്നത് പോലൊരു അനുഭുതി എന്നില്‍ ഉളവായി..
ഭൂമിയുടെ മുഴുവന്‍ ഗുരുത്വാകര്‍ഷണവും ഹജറുല്‍ അസുവദില്‍ ( കറുത്ത കല്ല്‌ )
എന്ന് തോന്നിക്കും വിധം എന്റെ ഇടതു ചുമല്‍ അവിടേക്ക് വലിയുന്നതു ഞാന്‍ അറിഞ്ഞു..

തിരക്കൊഴിയാത്ത നടുത്തടത്തില്‍ ഘടികാര സൂചി കണക്കെ വലം വെക്കുന്ന ജനസാഗരം 
ഒരേ മനസ്സും വ്യത്യസ്ത ശരീരവുമായി ഒരുമയോടെ ഓരോഴുക്കിലെന്ന പോല്‍ നീന്തുകയായിരുന്നു...
ദേശങ്ങളുടെ അതിര്‍ വരമ്പുകലോ ഭാഷയുടെ അര്‍ത്ഥ വ്യതിയാനങ്ങളോ
വര്‍ണ്ണങ്ങളുടെ വിവേജനമോ ലിംഗങ്ങളിലെ വ്യത്യാസമോ പ്രായ ഭേദമോ കൂടാതെ 
പച്ചയായ മനുഷ്യന്‍ മാത്രമായി സൃഷ്ടാവില്‍ അര്‍പ്പിക്കുന്നതും കണ്ടു ഞാന്‍ ...
സഹകരണ മനോഭാവത്തോട്‌ കൂടിയുള്ള തള്ളികയറ്റം ത്തിലും താളം നഷ്ടപെടാതെ
വാക് തര്‍ക്കങ്ങള്‍ സൃഷ്ടിക്കാതെ നന്മയില്‍ ഊറുന്ന വികാരത്തോടെ തക്ബീര്‍ മൊഴിയുമ്പോള്‍
പലരുടെയും കണ്ഠം ഇടറുന്നുണ്ടായിരുന്നു.. കണ്ണ് നീര്‍ പൊഴിയുന്നുണ്ടായിരുന്നു ...

ഓര്‍മ വെച്ച നാള് തൊട്ടു മദ്രസയിലെ ഉസ്താദിന്റെ മൊഴി മുത്തുകളിലൂടെയും
എന്നും കളിക്കൂട്ടുകാരനായ പുസ്തക താളുകള്‍ വരച്ചിട്ട ചിത്രങ്ങളിലൂടെയും
ഞാന്‍ എന്റെ മനോഗോപുരത്ത്തില്‍ സ്വപ്‌നങ്ങള്‍ നെയ്ത കാലത്ത് 
ആഗ്രഹിച്ചിരുന്നതെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല ഈ ദിവസം ...

നമസ്കാരം പഠിച്ച കാലം തൊട്ടു മുന്നിട്ടു നിന്ന കഹ്ബത്തെ കൈ കൊണ്ട് തൊട്ടപ്പോള്‍
ആ കറുത്ത പട്ടില്‍ മുഖം പൂഴ്ത്തി നെറ്റിത്തടം അമര്‍ത്തികൊണ്ട് 
ദുവ കൊണ്ട് വസ്വിയത്ത് ചെയ്തവര്‍ക്കായി പ്രാര്‍ത്ഥന നിരതനായപ്പോള്‍
അനുഭവ യോഗ്യമായതിന്റെ ആനന്ദാശ്രു കവിള്‍ത്തടം നനയിച്ചപ്പോള്‍ 
അണ പൊട്ടി ഒഴുകാതെ പിടിച്ചു നിറുത്താന്‍ നന്നേ പ്രയാസപ്പെട്ടു ഞാന്‍ ..

ലോക ജനത കാതങ്ങള്‍ക്കും അപ്പുറത്ത്  നിന്നും കാണാ മറയത്തെ ഖിബ്ലയെ
മനസാ വരിച്ചു അഞ്ചു നേരവും കൈകളുയര്‍ത്തി ഈ വിശുദ്ധ മണ്ണില്‍ ഒന്ന് സാമ്ഷ്ടംഗം വീഴാന്‍
അവസരത്തിനായി നാഥനോട് കണ്ണീരോടെ കേഴുമ്പോള്‍ ..
ഈയുള്ളവന് ആ സൌഭാഗ്യം പലതവണ കിട്ടി എങ്കിലും ഇന്നും അതിന്റെ പുതുമ ചോര്‍ന്നിട്ടില്ല ...
ആയുരാരോഗ്യത്തോടെ മാര്‍ബിള്‍ പതിചിടത്ത് നെറ്റി വെച്ച് നമസ്കരിക്കുമ്പോള്‍ 
അനിര്‍വചനീയമായ കുളിര്‍ എന്നില്‍ ആവാഹിക്കുന്നതും ഞാന്‍ അറിഞ്ഞു.. 

സഹയിന്റെ ഭാഗമായി സഫയില്‍ നിന്നും മര്‍വ യിലേക്കും തിരിച്ചും നടക്കുമ്പോള്‍ 
പച്ച വെളിച്ചത്ത്തിനിടയില്‍ ഹാജറ ബീവിയുടെ ത്യാഗ സ്മരണക്കായി ഓടുംപോളും
സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പോലെ വെള്ള വസ്ത്രം മാത്രം ധരിച്ചവര്‍ക്കിടയിലൂടെ 
അവരിലൊരാളായി മാറുമ്പോള്‍ ഞാന്‍ അനുഭവിച്ച മാനുഷിക സമത്വം മനസ്സില്‍ വസന്തം വിരിയിച്ചു..

അല്പം തലമുടി നീക്കം ചെയ്തു ഉമ്ര യില്‍ നിന്നും പിന്മാറി ഒരിക്കല്‍ കൂടി കഹ്ബത്തെ കണ്ടു മടങ്ങുമ്പോള്‍
ഉള്ളില്‍ പറഞ്ഞരിയിക്കനാവാത്ത എന്തോ ഒന്ന് തികട്ടി വരുന്നുണ്ടായിരുന്നു...

ഇനിയും ആ വിശുദ്ധ ഭൂമിയില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ;
അതിനായുള്ള അടങ്ങാത്ത ആഗ്രഹത്തോടെ ;
ആത്മാര്‍ഥമായ പ്രാര്‍ത്ഥനയോടെ...!!!

---------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?